കൊച്ചിയിലെ ഹോസ്റ്റൽമുറിയിലെ പ്രസവം; കുഞ്ഞിനെ ഏറ്റെടുക്കും, യുവതിയെ വിവാഹം കഴിക്കും; സമ്മതം അറിയിച്ച് കുഞ്ഞിന്റെ പിതാവായ യുവാവും കുടുംബവും

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറാണെന്ന് കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പോലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം ഇരുവീട്ടുകാർക്കും അറിയില്ലായിരുന്നു. യുവതിയുടെ പ്രസവത്തെ തുടർന്ന് പോലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.

ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിൽ കഴിഞ്ഞിരുന്ന യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. മുൻപു പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുമ്പോഴും കൂടെയുണ്ടായിരുന്നവർ ചോദിച്ചിരുന്നു.

എന്നാൽ മറ്റുചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഞായർ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
ALSO READ- ലഹരികടത്ത് സംഘത്തിന്റെ കാർ പോലീസിന് നേരെ പാഞ്ഞെത്തി; എംഡിഎംഎ വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞു; പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തുടർന്ന് ഒപ്പമുണ്ടായിരുന്നവർ വാതിൽ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോൾ കയ്യിൽ നവജാതശിശുവിനെയും പിടിച്ചു നിൽക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്നു ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version