കൈ കെട്ടിയിട്ടു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, 21കാരന്റെ മരണത്തില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റില്‍

നിലമേല്‍: കൊല്ലത്ത് 21കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും അറസ്റ്റിലായി. കടയ്ക്കല്‍ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ഭവനില്‍ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അച്ഛന്‍ തുളസി (63), അമ്മ മണിയമ്മാള്‍ (53), സഹോദരന്‍ അഭിലാഷ് (25) എന്നിവരെയാണ് ചിതറ സി.ഐ എം.രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9 ഓടെയാണ് സംഭവം. മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ ആദര്‍ശിനെ അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

also read: ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

ബഹളം വെച്ച ആദര്‍ശിനെ വീട്ടിലെത്തിച്ചതിന് ശേഷം മൂവരും ചേര്‍ന്ന് കെട്ടിയിട്ടു. അതിനിടെ ആദര്‍ശ് വീട്ടുകാര്‍ക്ക് നേരെ കൊലവിളി മുഴക്കിയിരുന്നു. രാത്രി 12 ഓടെ അച്ഛനും സഹോദരനും ചേര്‍ന്ന് ആദര്‍ശിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

also read: ഉടമ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു, രാത്രി മുഴുവന്‍ വഴിയോരത്ത് കാത്തിരുന്ന് വളര്‍ത്തുനായ! വൈറലായി വീഡിയോ

പിന്നീട് മൂവരും ചേര്‍ന്ന് കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തി. അമ്മ മണിയമ്മാളുടെ സഹായത്തോടെ മൃതദേഹം അടുക്കളയ്ക്ക് സമീപത്തെ കിടപ്പുമുറിയില്‍ ഷാളില്‍ കെട്ടിത്തൂക്കി. രാവിലെ അയല്‍വാസിയുടെ വീട്ടിലെത്തിയ തുളസി മകന്‍ ആത്മഹത്യ ചെയ്തതായി പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചും ഇതേ നുണ ആവര്‍ത്തിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ആദര്‍ശിന്റെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. തങ്ങള്‍ അഴിച്ചിട്ടുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ കഴുത്തില്‍ ഷാള്‍ മുറുകിയതിന് പുറമേ കയര്‍ കൊണ്ട് മുറുക്കിയ പാട് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകവിവരം പുറത്തുവന്നത്.

Exit mobile version