ഹര്‍ത്താലിനെ ചെറുക്കല്‍ തന്നെ ലക്ഷ്യം! പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും കടകള്‍ തുറന്നു; തൃശ്ശൂരില്‍ ആക്രമണം ഭയന്ന് കടകള്‍ അടച്ചു

കോഴിക്കോട്: വലിയ കച്ചവടം നടന്നില്ലെങ്കിലും ഹര്‍ത്താലിനെ ചെറുത്ത് തോല്‍പ്പിക്കുക എന്ന ലക്ഷ്യവുമായി വ്യാപാരികളുടടെ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണയില്‍ കോഴിക്കോടും കൊച്ചിയിലും ഹര്‍ത്താല്‍ ഭയന്ന് അടച്ചിട്ട കടകള്‍ വ്യാപാരികള്‍ തുറന്നു. കോഴിക്കോട് മിഠായിത്തെരുവിലെയും കൊച്ചി ബ്രോഡ് വേയിലെയും കടകളാണ് തുറന്നത്. കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കിയാണ് അടച്ച കടകള്‍ ഓരോന്നായി തുറന്നത്.

കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് ആദ്യം തുറന്നത്. വ്യാപാരികള്‍ ഒന്നിച്ചിറങ്ങിയാണ് കടകള്‍ ഓരോന്നായി തുറക്കുന്നത്. എന്നാല്‍ വീണ്ടും സ്ഥലത്ത് സംഘര്‍ഷം രൂപപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. കടകള്‍ അടയ്ക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലാണ് ഇനിയുള്ള ഹര്‍ത്താലുകളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികളുടെ സംഘടന തീരുമാനമെടുത്തത്. ഹര്‍ത്താലിനോട് യോജിക്കുന്നില്ലെന്നും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിന്റെ പിന്തുണയും വ്യാപാരികള്‍ക്കുണ്ട്. ഇനി ഏത് രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും തങ്ങള്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് കടകളൊന്നും തുറക്കാനായിട്ടില്ല. ചാല മാര്‍ക്കറ്റിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

അതേസമയം, ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഭയന്ന തൃശ്ശൂര്‍ നഗരത്തില്‍ തുറന്ന കടകള്‍ വ്യാപാരികള്‍ അടച്ചിട്ടു. ഗ്രാമപ്രദേശങ്ങളില്‍ ചില കടകള്‍ തുറന്നിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും അനിഷ്ടസംഭവം ഉണ്ടായി. വടക്കാഞ്ചേരിയില്‍ സിപിഎം ഓഫിസിന് നേരെ കല്ലേറുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനത്തിനിടെയായിരുന്നു പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണം നടന്നത്. മാള കുഴൂരിലെ സിപിഎം ഓഫീസിനും കൊച്ചുകടവില്‍ ബിഎംഎസ് ഓഫീസിനും നേരെ ആക്രമണമുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു.

Exit mobile version