‘എനിക്ക് മാത്രം സൈക്കിള്‍ ഇല്ല, കൂട്ടുകാര്‍ക്കെല്ലാമുണ്ട്’, വിഷമത്തില്‍ വീടുവിട്ടിറങ്ങി 12കാരന്‍, പുത്തന്‍ സൈക്കിള്‍ വാങ്ങി നല്‍കി നല്ല പാഠം പഠിപ്പിച്ച് പോലീസുകാര്‍

മലപ്പുറം: മാതാപിതാക്കള്‍ സൈക്കിള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ പന്ത്രണ്ടുവയസ്സുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസുകാര്‍. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലാണ് സംഭവം. കേരള പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 12 വയസുകാരന്‍ അല്‍ അമീനെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി വെളുമ്പിയംപാടത്തെ വീട്ടില്‍ നിന്നും കാണാതായത്. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

also read: കേരളത്തില്‍ വീണ്ടും മഴക്കാലം വരുന്നുവെന്ന് മുന്നറിയിപ്പ്, ഇന്നുമുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ 10 കിലോമീറ്റര്‍ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്നു, ചോക്ലേറ്റ് നല്‍കി അനുനയിപ്പിച്ചു.

also read: സുഹൃത്തിനെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറി നിന്നു, ട്രെയിനിടിച്ച് 26കാരന് ദാരുണാന്ത്യം

നല്ല രീതിയില്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കൂട്ടുകാര്‍ക്കെല്ലാം സൈക്കിളുണ്ട്. എനിക്ക് മാത്രം സൈക്കിള്‍ ഇല്ല എന്ന് കുട്ടി പറഞ്ഞത്. ഇതാണ് വീടുവിട്ടിറങ്ങാന്‍ കാരണമെന്നും കുട്ടി പറഞ്ഞു. പുതിയൊരു സൈക്കിള്‍ വാങ്ങിനല്‍കാന്‍ സാമ്പത്തികമായി പിന്നോക്കമുള്ള മാതാപിതാക്കള്‍ക്ക് കഴിയില്ലെന്നും കുട്ടി പറഞ്ഞു.

ഇത് കേട്ട് സങ്കടം തോന്നിയ പോലീസുകാര്‍ കുട്ടിയെ സമാധാനിപ്പിച്ചു. ശേഷം ഇന്‍സ്‌പെക്ടര്‍ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പണം പിരിച്ചെടുത്ത് കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കുകയായിരുന്നു.

കേരള പൊലീസിന്റെ പേജില്‍ പങ്കുവച്ച കുറിപ്പ്

മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരന്‍ അല്‍ അമീനെ കഴിഞ്ഞ ദിവസം രാവിലെ കാണാതായി. മദ്രസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടി തിരിച്ചെത്താതോടെ ബഹളമായി, തിരച്ചിലായി. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു.

ഒടുവില്‍ 10 കിലോമീറ്റര്‍ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്നു. അസ്വസ്ഥനായി കാണപ്പെട്ട അല്‍ അമീന് പൊലീസുകാര്‍ ചോക്ലേറ്റ് നല്‍കി അനുനയിപ്പിച്ചു. സൗഹൃദത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അവന്‍ പറയുന്നത്. ‘കൂട്ടുകാര്‍ക്കെല്ലാം സൈക്കിളുണ്ട്. എനിക്ക് മാത്രം സൈക്കിള്‍ ഇല്ല.’ – വീട് വിട്ടിറങ്ങാന്‍ കാരണം അതായിരുന്നു. ‘ വീട്ടില്‍ പഴയൊരു സൈക്കിള്‍ ഉണ്ട്. പക്ഷെ അത് ചവിട്ടാന്‍ പറ്റില്ല.

പുതിയത് വാങ്ങാന്‍ അച്ഛനും അമ്മക്കും നിവൃത്തിയില്ല.’ – അല്‍ അമീന്‍ പറഞ്ഞു. അമീന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. അമ്മ തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്. അവന്റെ സങ്കടം മനസിലാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ടി.ശ്രീനിവാസന്‍ കുട്ടിയെ സമാധാനിപ്പിച്ചു. ‘മോന് സൈക്കിളല്ലേ വേണം ? അതിനിങ്ങനെ വീട് വിട്ടിറങ്ങിയാല്‍ എങ്ങനെ ? അച്ഛനും അമ്മയും സങ്കടപ്പെടില്ലേ ?’ – ശ്രീനിവാസന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പണം പിരിച്ചെടുത്ത് കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കി.

സൈക്കിളുമായി സന്തോഷത്തോടെ അവന്‍ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഇനി ഇങ്ങനെ വീടുവിട്ടിറങ്ങരുതെന്നും എന്ത് വിഷമം വന്നാലും രക്ഷിതാക്കളെ അറിയിക്കണമെന്നും പൊലീസുദ്യോഗസ്ഥര്‍ അല്‍ അമീനെ പറഞ്ഞ് മനസിലാക്കി. ഒടുവില്‍ പൊലീസിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ സമാധാനം.

Exit mobile version