ആ ഹമുക്കാളെ ഒന്ന് നേരില്‍ കാണണം എന്തിനാന്നോ, ഞാന്‍ കേറിയ ആരാധനാലയങ്ങളില്‍ കാണാത്ത ദൈവങ്ങളെ ഒന്നു കൂടെ കാണാന്‍; വൈറലായി ഒരു കുറിപ്പ്

മലപ്പുറം: കോവിഡിനെയും പെരുമഴയെയും മറന്ന് വിമാനാപകടവിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ മലപ്പുറത്തുകാരുടെ നന്മയെ വാനോളം പുകഴ്ത്തുകയാണ് കേരളക്കര ഒന്നടങ്കം. ഇപ്പോഴിതാ കരിപ്പൂരില്‍ വിമാനപകടമുണ്ടായ നിമിഷത്തെക്കുറിച്ച് അഗ്‌നിശമനാ വിഭാഗം റീജിയണല്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വിമാനത്തില്‍ തീ പടരാനുള്ള സാധ്യത ഉള്ളപ്പോഴും അതൊന്നും വകവയ്ക്കാതെ കൈ മെയ് മറന്നിറങ്ങിയ പ്രദേശ വാസികളെ അബ്ദുല്‍ റഷീദ് പ്രശംസിക്കുന്നു. ‘ഞാന്‍ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ഏത് നിമിഷവും തീ പടരാന്‍ സാധ്യതയുണ്ട്. തീ പിടിച്ചാല്‍ ഉഗ്രന്‍ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നില്‍ക്കൂ. പക്ഷെ ഓടിക്കൂടിയ ആളുകള്‍ അതൊന്നും വകവെക്കാതെ ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു.’- അബ്ദുല്‍ റഷീദ് അനുഭവം പങ്കുവയ്ക്കുന്നു.

അബ്ദുല്‍ റഷീദിന്റെ വാക്കുകളെ ഉദ്ധരിച്ച് ബിനിഷ് മാത്യുവാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കരിപ്പൂരില്‍ വിമാനപകടമുണ്ടായ നിമിഷം ഓടിയെത്തിയ അഗ്‌നിശമനാ വിഭാഗം റീജിയണല്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് . സ്മരിക്കുന്നു.
ഞാന്‍ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍
ആവുന്നത്ര ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.
ഏത് നിമിഷവും തീ പടരാന്‍ സാധ്യതയുണ്ട്
തീ പിടിച്ചാല്‍ ഉഗ്രന്‍ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നില്‍ക്കൂ.
പക്ഷെ ഓടിക്കൂടിയ ആളുകള്‍ അതൊന്നും വകവെക്കാതെ
ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു.
വിമാനത്തിലേക്ക് വെള്ളം ചീറ്റി തുടങ്ങുന്നതേയുള്ളൂ
എങ്ങാനും തീ പടര്‍ന്നാല്‍ എല്ലാം തീരും
അവരില്‍ പലരും ഞാന്‍ പറഞ്ഞത്
കേട്ടിരുന്നു പക്ഷെ ആര്‍ക്കും എന്റെ വാക്കുകള്‍ അനുസരിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല ….
അവര്‍ക്ക് അവരുടെ ജീവനായിരുന്നില്ല വലുത്
വണ്ടി കൊണ്ട് എല്ലാവരോടും വേഗം വരാന്‍ പറയ് ….
അവര്‍ പരസ്പരം ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
അപ്പോഴേക്കും CRPF ന്റെ കുറച്ച് പേര്‍ അവിടേക്ക് പാഞ്ഞടുത്തിരുന്നു.
അവര്‍ ഗയിറ്റ് ചാടി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ തടഞ്ഞു.
" സര്‍ പ്‌ളീസ് ആളുകള്‍ അവിടെ കിടന്ന് മരിക്കും
ഞങ്ങള്‍ രക്ഷിക്കട്ടെ പ്‌ളീസ്…
ജനങ്ങളുടെ അപേക്ഷ കേട്ട് CRPF
ഭടന്‍മാര്‍ അന്തം വിട്ട് മാറി നിന്നു രക്ഷാപ്രവര്‍ത്തനത്തില്‍ അവരോടൊപ്പം ചേര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരാരും കാഴ്ചക്കാരായി നിന്നില്ല
സെല്‍ഫിയെടുക്കാന്‍ ആരും നിന്നില്ല
പകരം
ഓടി വന്ന ഒരാള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായ തന്റെ പോക്കറ്റിലെ മൊബയിലും പഴ്‌സും പോക്കറ്റില്‍ നിന്നെടുത്ത്
ഒരിടത്തേക്കെറിഞ്ഞു.
അത് നഷ്ടപ്പെടുമോയെന്ന വ്യാവലാതിയേ അയാള്‍ക്കില്ല.
ഞാനിത് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു സംശയം തോന്നും ഞാനിതൊക്കെ നോക്കി നില്‍ക്കായിരുന്നോ എന്ന് ..
അതെ വെള്ളം ശക്തിയായി ചീറ്റു മ്പോള്‍ ഹോസിന്റെ ഗണ്ണില്‍ മുറുകെ പിടിച്ചിരുന്ന വിറക്കുന്ന കൈകള്‍ (വിറച്ചത് പേടി കൊണ്ടായിരുന്നു അത് എന്റെ ജീവനിലല്ല ആ പാവം സംരക്ഷകരുടേയും യാത്രക്കാരുടേയും ജീവനോര്‍ത്ത് )
ആ പാവം മനുഷ്യരുടെ നേരെ വെള്ളം ശക്തിയോടെ വരാതിരിക്കാന്‍ ഒരു പാട് ഞാന്‍ ബുദ്ധിമുട്ടിയിരുന്നു.
കാരണം അവര്‍ ദൈവ ദൂതരാണ്..
മലപ്പുറം ഭാഷയില്‍ പറഞ്ഞാ
ചങ്ങായാളെ ഇങ്ങള് വല്ലാത്ത മനുഷര് തന്നെ
സ്വന്തം ജീവന്‍ പണയം വെച്ച് അന്യന്റെ ജീവന് വേണ്ടി പൊരുതിയ ആ ഹമുക്കാളെ ഒന്ന് നേരില്‍ കാണണം എന്തിനാന്നോ
ഞാന്‍ കേറിയ ആരാധനാലയങ്ങളില്‍ കാണാത്ത ദൈവങ്ങളെ ഒന്നു കൂടെ കാണാന്‍..

Exit mobile version