കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണം; സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുന്നെന്നും കോടിയേരി

ന്യൂഡല്‍ഹി: കൊല്ലം ചിതറയിലെ സിപിഎം പ്രവര്‍ത്തകന്‍ എഎം ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നു സിപിഎം. കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് വ്യക്തി തര്‍ക്കമാക്കുന്നതായും പെരിയ കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്യുമെന്ന് മുമ്പ് പറഞ്ഞിരുന്നെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്നും ചിതറയില്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകനും കൊന്നത് കോണ്‍ഗ്രസുകാരനുമാണെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ച 2.30യോടെ കൊല്ലം ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ചിരുന്നു. സമീപവാസിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഷാജഹാന്‍ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ശരീരത്തില്‍ ഒമ്പതോളം കുത്തുകൊണ്ട പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവം രാഷ്ട്രീയകൊലപാതകമാണെന്ന് സിപിഎം കഴിഞ്ഞദിവസം തന്നെ ആരോപണമുന്നയിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Exit mobile version