24കാരിയെയും കുടുംബത്തെയും വീട്ടില്‍ക്കയറി വെട്ടി യുവാവ്, പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരം

പാലക്കാട്: ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ ചൂലനൂരിലാണ് സംഭവം. അക്രമത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ് പറഞ്ഞു. കുനിശ്ശേരി സ്വദേശിയായ മുകേഷ് ആണ് വെട്ടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കിഴക്കുമുറി മണി (56), ഭാര്യ സുശീല (52), മകന്‍ ഇന്ദ്രജിത്ത് (24), മകള്‍ രേഷ്മ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രേഷ്മ മുകേഷുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

also read: വിഷുദിനത്തിലും ശമ്പളമെത്തിയില്ല; പ്രതിസന്ധി രൂക്ഷം, സമരം ശക്തമാക്കി യൂണിയനുകൾ

മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുകേഷിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പെട്രോള്‍, വെട്ടുകത്തി, കല്ലു പൊട്ടിക്കുന്നതിനു ഉപയോഗിക്കുന്ന തോട്ട എന്നിവ പൊലീസ് കണ്ടെടുത്തു. മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്.

പരിക്കേറ്റ മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ടു വിരലും അറ്റ നിലയിലാണ്. മണിയുടെയും സുശീലയുടെയും പരിക്ക് ഗുരുതരമാണ്.

Exit mobile version