ബന്ധുവിനൊപ്പം ജീവിക്കാൻ 17 വർഷമായി ഒളിവുജീവിതം; ആന്ധ്രയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ജീവിച്ചത് പാലക്കാട്; വട്ടംചുറ്റി പോലീസും ബന്ധുക്കളും

ആലപ്പുഴ: ബന്ധുവിനൊപ്പം ജീവിക്കാനായി യുവതി പോലീസിനേയും ബന്ധുക്കളേയും കബളിപ്പിച്ചത് 17 വർഷം. 2004-ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മണ്ണഞ്ചേരി സ്വദേശിയായ യുവതിയാണ് ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചു വന്നത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർനൽകിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിചിത്ര സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

യുവതി 2004ൽ ആന്ധ്രായിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്ക് ഒരുതവണ വിളിച്ചെങ്കിലും പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ൽ യുവതിയുടെ പേരിലൊരു ആധാർ കുടുംബവീട്ടിലെത്തിയതോടെയാണ് അന്വേഷണം വീണ്ടു ചൂടുപിടിച്ചത്. ആധാറിൽ ഭർത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. ഇതോടെ സംശയംതോന്നിയ വീട്ടുകാർ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാൽ, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി.

തുടർന്ന് ആധാറിലെ തമിഴ്‌നാട് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് പോലീസ് അന്വേഷണത്തിൽ ആധാറിന് വേണ്ടി അപേക്ഷിച്ചത് പാലക്കാട്ടുനിന്നാണെന്ന് മനസ്സിലായി. ഇതിനിടെ ആന്ധ്രയിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തിൽനിന്ന് ഗൾഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചു. താൻ ആന്ധ്രാസ്വദേശിയെ വിവാഹം കഴിച്ചെന്നറിയിച്ചു. ഭർത്താവിന്റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചുകൊടുത്തു. പക്ഷേ, അതുവിശ്വസിക്കാൻ വീട്ടുകാർക്കു കഴിഞ്ഞില്ല.

ഇതോടെ ഈ യുവതിയെ ബന്ധു ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന സംശയത്തിൽ വീട്ടുകാർ 2017-ൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. 13 വർഷം കഴിഞ്ഞതിനാൽ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിനോട് കോടതി നിർദേശിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും യുവതി വീട്ടുകാർക്കയച്ച ഭർത്താവിന്റെ ഫോട്ടോ വ്യാജമാണെന്നു കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ ബന്ധുവിന്റെ ഫോൺ പാലക്കാടുവെച്ച് സ്വിച്ച്ഓഫ് ചെയ്തതായും വ്യക്തമായി. സൈബർ അന്വേഷണത്തിൽ ബന്ധു യുവതിയെ വിളിക്കാൻ ഉപയോഗിച്ചിരുന്ന രഹസ്യനമ്പരുകൾ പോലീസ് കണ്ടെത്തി. പിന്നീട് യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ അന്വേഷണസംഘം ഇവരെ കണ്ടെത്തി ചേർത്തല കോടതിയിൽ ഹാജരാക്കി. പിന്നീട് സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.

അന്വേഷണസംഘത്തിൽ എഎസ്‌ഐമാരായ പി വിനോദ്, എ സുധീർ, സീനിയർ സിപിഒമാരായ ടിഎസ് ബീന, പി സാബു എന്നിവരാണുണ്ടായിരുന്നത്.

Exit mobile version