മക്കളെ പുതിയ വീടിനടുത്തുള്ള പുഴ കാണിക്കാന്‍ കൊണ്ടുപോയി; അച്ഛനെയും മകനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരൂരങ്ങാടി: പുഴ കാണണമെന്ന് ആഗ്രഹമറിയിച്ച മക്കളെ പുഴ കാണിക്കാന്‍ കൊണ്ടുപോയ പിതാവിനേയും മകനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്)) എന്നിവരെയാണ് കാണാതായത്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകന്‍ ശാനിബിനെ (ഒമ്പത്) അയല്‍വാസി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് പതിനെട്ട് ദിവസം മാത്രമായിട്ടുള്ളു താമസം മാറ്റിയിട്ട്.

പുതിയ വീട്ടില്‍ എത്തിയത് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇസ്മാഈല്‍ സമ്മതിച്ചില്ല. വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു.

കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മാഈല്‍.

Exit mobile version