സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നത് ചോദ്യം ചെയ്തു, മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു

മലപ്പുറം: മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ തള്ളിയിട്ടുകൊന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി അബൂബക്കര്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. ഇതില്‍ ക്ഷുഭിതനായി പിതാവ് മകനെ ശാസിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ പിടിച്ചുതള്ളുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. മുഹമ്മദിനെ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷവും അക്രമാസക്തനായ അബൂബക്കറിനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടിയിട്ടു.

മരിച്ച മുഹമ്മദ് ഒരു ഹൃദ്രോഗി കൂടിയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. താനൂരില്‍ ഇന്നലെ മദ്യലഹരിയില്‍ മറ്റൊരു കൊലപാതകവും നടന്നു. സംഘം ചേര്‍ന്നുള്ള മദ്യപാനം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ തലക്കടത്തൂര്‍ അരീക്കാട് സ്വദേശി ശിഹാബുദീനാണ് മരിച്ചത്.

Exit mobile version