റയില്‍വെ ട്രാക്കില്‍ ആള്‍ക്കൂട്ടം, ചെന്നു നോക്കിയപ്പോള്‍ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ..! ഹൃദയ ഭേദകം ഈ വാക്കുകള്‍

രാഖി വസ്ത്രത്തില്‍ എഴുതിയതിന്റെ ചിത്രം അധ്യാപകര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം.

കൊല്ലം: സോഷ്യല്‍ ലോകം ചര്‍ച്ചചെയ്യുന്നു ആ മകള്‍ എന്തിന് ആത്മഹത്യ ചെയ്തു. ഇപ്പോള്‍ സ്വന്തം മകളുടെ ചലനമറ്റ ശരീരം കണ്ട ഒരച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകള്‍ വൈറലാവുകയാണ്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മരിച്ച തങ്ങളുടെ സഹപാടിയുടെ വേര്‍പാടിന്റെ വേദന പങ്കുവെയ്ക്കുന്നത്.

നിലാരംബനായ ആ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെ…

‘കൊല്ലത്ത് ഓവര്‍ബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയില്‍വെ ട്രാക്കില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പെട്ടെന്ന് ഓടിചെന്ന് കാര്യം തിരക്കിയപ്പോള്‍ കൂടിനിന്നവര്‍ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്. ഞാന്‍ നോക്കിയപ്പോള്‍ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവര്‍ എന്റെ കുഞ്ഞിനെ..’

ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരീക്ഷയ്‌ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടര്‍ന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഈ വിവരം മുതിര്‍ന്ന അധ്യാപകര്‍ അടങ്ങുന്ന സ്‌ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യല്‍ രാഖിയെ മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്. അധ്യാപകര്‍ ഈ വിവരം രക്ഷര്‍ത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളര്‍ത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികള്‍ പറയുന്നു. കോളജില്‍ നിന്ന് ഡീബാര്‍ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാര്‍ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഈ കാര്യങ്ങള്‍ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.

എന്നാല്‍ രാഖി പോയതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിന്‍സിപ്പാളും മറ്റൊരു അധ്യാപകനും അന്വേഷിച്ച് ഇറങ്ങിയിരുന്നു. കര്‍ബല ജംങ്ഷനിലും റയില്‍വെ സ്റ്റേഷന്‍ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ശേഷം ഉച്ചക്കായിരുന്നു രാഖിയുടെ മൃതദേഹം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

എന്നാല്‍ രാഖി വസ്ത്രത്തില്‍ എഴുതിയതിന്റെ ചിത്രം അധ്യാപകര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. തുടര്‍ന്ന് വിദ്യര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. പുറമെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി രോഷത്തില്‍ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

Exit mobile version