കൊച്ചി: കൊച്ചി പോണേക്കരയിലെ ഫ്‌ളാറ്റിൽ വിളോഗറും മോഡലുമായിരുന്ന കണ്ണൂർ സ്വദേശിനി നേഹ(27)യെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ഇവർ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഫ്ളാറ്റിന് സമീപത്ത് നിന്നും എംഡിഎംഎ കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.
8.120 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി അബ്ദുൾ സലാമിനെയാണ് പോലീസ് പിടികൂടിയത്. ഈ സംഭവത്തോടെ നേഹയുടെ മരണത്തിൽ ദുരൂഹത ഏറുകയാണ്. വിവാഹിതയാണെങ്കിലും ഭർത്താവിൽനിന്ന് അകന്നു കഴിയുകയായിരുന്നു നേഹ. ആറു മാസം മുൻപാണ് കൊച്ചിയിൽ എത്തിയത്.
സംഭവ ദിവസം ഉച്ചയോടെ നേഹയുടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഭക്ഷണം വാങ്ങാൻ പോയിരുന്നു. തിരികെ വന്നപ്പോൾ ഫ്ലാറ്റ് അടച്ചിട്ടിരിക്കുന്നതായാണ് കണ്ടത്. തുടർന്ന് ഇയാൾ സുഹൃത്തായ അബ്ദുൾ സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം.
പോലീസ് നേഹ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് ഇവർ സന്ദേശം അയച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടത്തി യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.