ദുബായിയിലെ റോഡ് അപകടത്തില്‍ മരിച്ച ആറ് മലയാളികളില്‍ നാലുപേരെ തിരിച്ചറിഞ്ഞു

ബസ് സൈന്‍ ബോര്‍ഡില്‍ ഇടിച്ചു കയറിയുണ്ടായ റോഡപകടത്തില്‍ മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞു.

ദുബായ്: ദുബായിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലുണ്ടായ ബസ് സൈന്‍ ബോര്‍ഡില്‍ ഇടിച്ചു കയറിയുണ്ടായ റോഡപകടത്തില്‍ മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. മരിച്ചവരില്‍ ആറു മലയാളികളടക്കം 10 ഇന്ത്യക്കാരുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, അപകടത്തിലെ മരണസംഖ്യ 17 ആയി ഉയര്‍ന്നു. ഒമാനില്‍ നിന്നു ദുബായിയിലേക്കു വന്ന യാത്രാ ബസ് നിയന്ത്രണം വിട്ട് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നു ദുബായ് പോലീസ് അറിയിച്ചു. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായി തകര്‍ന്നു. പോലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതില്‍ ഏറെയുമെന്നു പോലീസ് പറയുന്നു.

Exit mobile version