ദുബായ്: ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി. ദുബായ് ദേരയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് താഴേക്കു വീണ ഗർഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിച്ചതിനാണ് രണ്ട് മലയാളികൾ ഉൾപ്പെടുന്ന യുവാക്കൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദനം അറിയിച്ചതും സമ്മാനം പ്രഖ്യാപിച്ചതും.
‘ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവർ അഭിനന്ദനങ്ങൾ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു.
നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദാണ് പൂച്ചയെ രക്ഷിക്കുന്ന ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നാസർ ശിഹാബാണ് തുണി വിരിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർക്കാണ് 50,000 ദിർഹം സമ്മാനമായി പ്രഖ്യാപിച്ചത്. ഒരു പാകിസ്താനിയും ഒരു മൊറോക്കൻ സ്വദേശിയുമാണ് സംഘത്തിലെ മറ്റുള്ളവർ. 50,000 ദിർഹം വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഒാഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ടെത്തി സമ്മാനിക്കുകയായിരുന്നു
പാടിപുകഴ്ത്താത്ത അനേകം വീരൻമാർ നമുക്കിടയിലുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായ് ഭരണാധികാരി മലയാളികൾ ഉൾപ്പെടെയുള്ള നാലു പേരുടെ നൻമ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.