വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് കോടതി

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1.2 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. മലയാളിയായ റിജാസ് മുഹമ്മദ് കുഞ്ഞിന് (41) ആണ് ആറുലക്ഷം ദിർഹം അഥവാ 1.2 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടത്.

2020 ജനുവരി 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അൽഐൻ അബൂദാബി റോഡിൽ വെച്ചായിരുന്നു റിജാസിന് പരിക്കേറ്റ അപകടമുണ്ടായത്. റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർവാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

നേരത്തെ ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 5000 ദിർഹം പിഴയും വിധിച്ചിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിജാസിന്റെ സഹോദരി ഭർത്താവ് ഇബ്രാഹിം കിഫയും സഹോദരൻ റിജാം മുഹമ്മദ്കുഞ്ഞും സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബായ് കോടതിയിൽ സിവിൽ കേസ് നൽകിയത്. ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റിജാസിന് നഷ്ടപരിഹാരം ലഭിച്ചത്.

Exit mobile version