നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

2014-18 കാലയളവില്‍ സൗദി അറേബ്യയിലാണ് കൂടുതല്‍ മരണം.

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുള്ള യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ കണക്കാണിത്. സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2014-18 കാലയളവില്‍ സൗദി അറേബ്യയിലാണ് കൂടുതല്‍ മരണം. 12,828 പേര്‍. രണ്ടാമത് 7877 പേര്‍ മരിച്ച യുഎഇ ആണെന്നും വിദേശകാര്യസഹമന്ത്രി വികെ സിങ് ലോക്‌സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ബഹ്‌റൈനില്‍ ഈ കാലയളവില്‍ 1021 ഇന്ത്യക്കാര്‍, കുവൈത്തില്‍ 2932, ഒമാനില്‍ 2564, ഖത്തറില്‍ 1301 എന്നിങ്ങനെയാണ് മരണസംഖ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ റോഡപകടങ്ങള്‍ക്കിരയാവുന്നതും ആത്മഹത്യ ചെയ്യുന്നതും തടയാന്‍, ഇവിടങ്ങളിലെ എംബസികളുടെയും മറ്റും സഹായത്തോടെ ലേബര്‍ ക്യാമ്പുകളിലും മറ്റും ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version