കൊറോണ; കുവൈറ്റില്‍ പൊലിഞ്ഞത് നാല് മലയാളി ജീവനുകള്‍

മലപ്പുറം: കൊറോണ വൈറസ് ബാധിച്ച് കുവൈറ്റില്‍ ആരോഗ്യപ്രവര്‍ത്തകയടക്കം നാല് മലയാളികള്‍ മരിച്ചു. ബദറുല്‍ മുനീര്‍ (38), അന്നമ്മ ചാക്കോ (59), ഹസ്ബുല്ല ഇസ്മായില്‍ (65), സാദിഖ് ചെറിയ തോപ്പില്‍ (49) എന്നിവരാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് നാല് പേരും മരിച്ചത്.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയാണ് ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ബദറുല്‍ മുനീറിന് പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചിരുന്നു.

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്പഴത്തിങ്കല്‍ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കള്‍ കുവൈറ്റില്‍ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു.

പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, സ്വദേശിയും നഴ്‌സുമായിരുന്നു ഏറം ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ. കൊറോണയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു അന്നമ്മ ചാക്കോ. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. മക്കള്‍ സാറ ടെണ്‍സണ്‍, തോമസ് ജേക്ക്കബ് (ഇരുവരും കുവൈറ്റില്‍). പിതാവ് മാവേലിക്കര വെട്ടിയാര്‍ എം.ഓ. പത്രോസ്.

തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ അമീരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത് .25 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലര്‍ ആയിരുന്നു. ഭാര്യ ശരീഫ . മക്കളില്ല. കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍ (49) ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. കൊറോണ ബാധിച്ചു നിരീക്ഷണത്തില്‍ ആയിരുന്നു. അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന. രണ്ടു മക്കള്‍

Exit mobile version