ദുബായ്: ചികിത്സാപിഴവു മൂലം പ്രവാസി മലയാളി അജ്മാനിൽ മരിച്ച കേസിൽ കുടുംബത്തിന് നഷ്ടപരിഹാരമായി പലിശയടക്കം 10.5 ലക്ഷം ദിർഹം (ഏകദേശം 2 കോടി രൂപ) നൽകാൻ അജ്മാൻ കോടതി വിധിച്ചു. മെക്കാനിക്കൽ സൂപ്പർവൈസർ ആയിരുന്ന കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അലോഷ്യസ് മെൻഡസ് (40) മരിച്ച കേസിലാണ് കോടതിയുടെ വിധി.
നെഞ്ചുവേദനയെ തുടർന്ന് അലോഷ്യസ് അജ്മാനിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മരുന്ന് നൽകി ഡോക്ടർ തിരിച്ചയച്ചു. വീട്ടിലെത്തി നാല് മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
ഇതോടെ യുവാവ് ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചകൾ സ്ഥിരീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.