തിരുവനന്തപുരത്തും നിപ്പായില്ല; ചികിത്സയിലുള്ള ഒരാള്‍ക്ക് നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു; മറ്റൊരാളുടെ പരിശോധനാഫലം നാളെ

മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ്പാ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്

തിരുവനന്തപുരം: തിരുവനന്തപുരവും നിപ്പാ ഭീതിയില്‍ നിന്നും മോചിതമായി. നിപ്പാ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ്പാ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ രോഗിയുടെ ഫലം നാളെ ലഭിക്കും.

കൊച്ചിയില്‍ നിന്ന് പനി ബാധിച്ചാണ് ഈ യുവാവ് തിരുവനന്തപുരത്തെത്തിയത്. ഇതോടെ നിപ്പായാണെന്ന അശങ്ക ഉയരുകയായിരുന്നു. ഇയാള്‍ ഉള്‍പ്പെടെ രണ്ട് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ്പാ സ്ഥിരീകരിച്ചിട്ടുള്ളത്.

നിപ്പാ ഭീഷണി ഉള്ള ജില്ലകളില്‍ പോയവര്‍ക്ക് പനി അടക്കം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം നിപ്പാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും നിപ്പാ ബാധയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

Exit mobile version