പതിനാറുകാരിയെ കാണാതായതല്ല, കാമുകന്റെ കൂടെ കാറില്‍ പോയത്! സോഷ്യല്‍മീഡിയ തിരഞ്ഞു നടന്ന പതിനാറുകാരിയെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും യുവാവിന് ഒപ്പം

പെണ്‍കുട്ടിയെ കാമുകനായ യുവാവിനൊപ്പം തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

നാദാപുരം: സോഷ്യല്‍മീഡിയയില്‍ രണ്ടുദിവസമായി വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന പതിനാറുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയ്ക്ക് അവസാനം. പെണ്‍കുട്ടിയെ കാമുകനായ യുവാവിനൊപ്പം തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 31ന് വൈകീട്ട് മുതല്‍ കാണാതായ പുറമേരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മാതാവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്താതായതോടെയാണ് ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടിയിലെ പ്രവാസിയുടെ മകനൊപ്പമാണ് വിദ്യാര്‍ത്ഥിനി പോയതെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചു.

യുവാവിനെയും കാണാതായതോടെ ബന്ധുക്കള്‍ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കള്‍ യുവാവിനെ കാണാതായതോടെ വിദേശത്തു നിന്നും തിരിച്ചെത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള കര്‍ണാടക, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ എസ്‌റ്റേറ്റുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. യുവാവിന്റെ കായക്കൊടിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടി യുവാവിന്റെ കാറില്‍ കയറിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനിടെ കോഴിക്കോട്ടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി.

ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ഇരുവരും സഞ്ചരിച്ചിരുന്ന കെഎല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആഡംബര ഹോട്ടലില്‍ യുവാവ് വിദ്യാര്‍ത്ഥിനിക്കൊപ്പം മുറിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഹോട്ടലധികൃതര്‍ റൂം നല്‍കിയില്ല. പിന്നീട് അന്വേഷണ സംഘം ഹോട്ടലിലെത്തി ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും യുവാവിന്റെയും വിദ്യാര്‍ത്ഥിനിയുടെയും ഫോട്ടോ കാണിച്ചപ്പോള്‍ തിരിച്ചറിയുകയും ചെയ്തു. വിദ്യാര്‍ത്ഥിനി യുവാവിനൊപ്പമാണെന്ന് സ്ഥിരീകരിച്ച പോലീസ് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

റൂറല്‍ പോലീസ് സൂപ്രണ്ട് അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, നാദാപുരം സിഐ രാജീവന്‍ വലിയ വളപ്പില്‍, കണ്‍ട്രോള്‍ റൂം സിഐ കെ പ്രേം സദന്‍, റൂറല്‍ ജില്ലയിലെ മൂന്ന് എസ്‌ഐമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ശനിയാഴ്ച രാത്രിയോടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാള്‍ പരിസരത്തുവെച്ച് ഉച്ചക്ക് 12.45ഓടെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയുമായിരുന്നു.

Exit mobile version