‘നമുക്കും ജയിക്കാം ഇടതുപക്ഷത്തിനൊപ്പം’; തെരഞ്ഞെടുപ്പ് ചൂടിനിടെ ഇടതുപക്ഷത്തിന്റെ സെല്‍ഫി വീഡിയോ ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോകള്‍ അഞ്ഞൂറിലധികം പേരാണ് ദിവസങ്ങള്‍ക്കകം തങ്ങളുടെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ വലിയ തരംഗമായി ഇടതുപക്ഷത്തിന്റെ സെല്‍ഫി വീഡിയോ ക്യാംപെയിന്‍. സ്ത്രീ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലും, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ചൂണ്ടി കാണിച്ചു കൊണ്ടുള്ള ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോകള്‍ അഞ്ഞൂറിലധികം പേരാണ് ദിവസങ്ങള്‍ക്കകം തങ്ങളുടെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

‘എന്ത്‌കൊണ്ട്_ ഇടതുപക്ഷം? നമുക്കും ജയിക്കാം ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് വീഡിയോ പുറത്തു വരുന്നത്. തങ്ങളുടെ സൗഹാര്‍ദ്ദ വലയത്തിലുള്ളവരെ ഈ ക്യാംപെയിനിലിലേക്കു ചലഞ്ച് ചെയ്യാനും ആഹ്വാനം ഉണ്ട്.

സ്വതവേ വന്‍കിട പിആര്‍ കമ്പനികളുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്ന ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വന്‍ വെല്ലുവിളി ആണ് ഒരു പിആര്‍ ഗ്രൂപ്പിന്റെയും സഹായം ഇല്ലാതെയുള്ള ഈ ക്യാംപെയിന്‍ വിജയകരമായി മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും ഇടതുപക്ഷത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള വസ്തുതാപരമായ മറുപടി, ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, നയ പരിപാടികള്‍ അടങ്ങുന്നത് ആണ് ഭൂരിഭാഗം വീഡിയോകളും. ഈ ക്യാംപെയിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടുതലും സ്ത്രീകളും, വിദ്യാര്‍ത്ഥികളും ആണ് ക്യാംപെയിന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നതാണ്.

തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയക്കുള്ള പ്രാധാന്യം കുറച്ചു കാണാന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറല്ലെന്നിരിക്കെ വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഇത്തരം ഒരു ക്യാംപെയിന്‍ തരംഗമാകുന്നത് ഇടതു ക്യാംപിന് വലിയ ആത്മവിശ്വാസം നല്‍കും.

Exit mobile version