രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കാന്‍ ഒരുങ്ങി സരിത നായര്‍; വയനാട്ടിലും നാമനിര്‍ദേശ പത്രിക നല്‍കും

Saritha nair | kerala news

തിരുവനന്തപുരം: എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് അറിയിച്ച സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സരിതയുടെ തീരുമാനം. നേരത്തേ ഹൈബി ഈഡന്‍ എംഎല്‍എയ്‌ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാന്‍ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന രാഹുല്‍ തന്റെ പരാതിയോട് ശരിയായ രീതിയിലല്ല പ്രതികരിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതെന്നും സരിത മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നാണ് സരിത എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോള്‍ ചോദിച്ചത്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറയുന്നു.

Exit mobile version