മനുഷ്യ ജീവനാണ് വലുത്; മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ; ഡ്രൈവിംഗ് പരിഷ്‌കാരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകാർ നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെ പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിൻമാറില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി പരിഷ്‌കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രമാണെന്നും മനുഷ്യ ജീവനാണ് വലുതെന്നും മന്ത്രി വിശദീകരിച്ചു.

ഇനി മുതൽ നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകലാണ്. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ല.

ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥർ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ആർടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. കെഎസ്ആർടിസിയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ALSO READ- മീൻപിടിക്കാനിട്ട തോർത്തിൽ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി; രാമശേരിയിലെ പാറക്കുളത്തിൽ പോലീസ് പരിശോധന

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് നടപ്പാക്കുന്നതിനിടെ വിവിധ ജില്ലകളിൽ ഡ്രൈവിങ് സ്‌കൂൾ യൂണിയനുകൾ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. തുടർന്ന് ഇന്ന് നടക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റുകൾ തടസ്സപ്പെടുകയും ചെയ്തു.

പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയിട്ടില്ല. പ്രതിദിനം എത്ര ടെസ്റ്റുകൾ നടത്തണമെന്ന കാര്യത്തിലാണ് ആർടിഒമാർക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസൻസ് ടെസ്റ്റുകൾ നടത്താനുള്ള സർക്കുലറാണ് ഇറക്കിയിരുന്നത്. പിന്നീട് ചില ഇളവുകൾ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചിരുന്നെങ്കിലും സർക്കുലറായി ഇറക്കിയിട്ടില്ല.

Exit mobile version