മണ്ഡലം മാറി വോട്ട് തേടിയതു മാത്രമല്ല; ഇതരസംസ്ഥാന തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചും അബദ്ധം; കണ്ണന്താനം എറണാകുളത്ത് കാലുകുത്തിയതു തന്നെ അമളിയോടെ

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് തന്നെ അബദ്ധങ്ങളുടെ ഘോഷയാത്രയുമായി. ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലെത്തി ചേര്‍ന്ന കണ്ണന്താനത്തിന് ബിജെപി പ്രവര്‍ത്തകര്‍ വന്‍സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് മണ്ടത്തരം തിരിച്ചറിഞ്ഞതൊടെ അവിടെ നിന്ന് യാത്ര തിരിച്ചു.

പിന്നീട് കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. ആലുവ പറവൂര്‍ കവലയില്‍ ബസില്‍ നിന്നും ഇറങ്ങിയ കണ്ണന്താനം വോട്ട് ചോദിച്ചു. നാട്ടുകാരോടാണ് കണ്ണന്താനം വോട്ട് ചോദിച്ചത്. ഉടനെ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. മന്ത്രി മണ്ഡലം മാറിയാണ് വോട്ട് തേടിയതെന്ന് മനസിലാക്കിയപ്പോഴേക്കും വോട്ടഭ്യര്‍ത്ഥന ഏറെ മുന്നോട്ട് പോയിരുന്നു.

പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനത്തെ എറണാകുളം മണ്ഡലത്തിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കവുമിട്ടു.

Exit mobile version