കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ; ജോസഫിന്റെ കാര്യം പരിഗണനയില്‍ ഇല്ലെന്നും ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തിലെകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് മേശ് ചെന്നിത്തല. പട്ടികയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. സിറ്റിങ് എംപിമാരുടെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. ഇടുക്കിയില്‍ പിജെ ജോസഫിന്റെ കാര്യത്തില്‍ തീരുമാനം ആയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

അതേസമയം, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരുന്നത്. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും മത്സരിക്കാനില്ലെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവര്‍ത്തിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം ആകാമെന്ന മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്നും സൂചനയുണ്ട്.

അതേസമയം, ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുനല്‍കേണ്ടെന്ന നിര്‍ദേശം ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതോടെ പിജെ ജോസഫിന്റെ ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിത്വം ത്രിശങ്കുവിലായിരിക്കുകയാണ്. വടകരയില്‍ കെകെ രമയെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന മുസ്ലിം ലീഗിന്റെ നിര്‍ദേശവും ഇതോടെ കോണ്‍ഗ്രസ് തള്ളിയേക്കും.

Exit mobile version