എഎം ബഷീറിനെ കൊലപ്പെടുത്തിയത് കമ്മ്യൂണിസ്റ്റായതിനാലെന്ന് സഹോദരന്‍; ശരീരത്തിലേറ്റത് ഒമ്പത് കുത്തുകള്‍

കൊല്ലം: കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകന്‍ എഎം ബഷീറിന്റൈ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് സഹോദരന്‍ സലാഹുദ്ദീന്‍. കമ്മ്യൂണിസ്റ്റുകാരനായതിനാലാണ് ബഷീറിനെ കൊലപ്പെടുത്തിയതെന്നും പിടിയിലായ ഷാജഹാന്‍ കോണ്‍ഗ്രസുകാരനാണെന്നും സലാഹുദ്ദീന്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ഡൂള്‍ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എഎം ബഷീറാണ് (70) കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ കൊല്ലപ്പെട്ടിരുന്നെന്ന് പോലീസ് അറിയിച്ചു.9 കുത്തുകളാണ് ശരീരത്തിലുണ്ടായിരുന്നത്.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

Exit mobile version