‘ശബരിമല സ്വാമിയേ കീ ജയ്! ടാങ്കിലെ മീനിന് സമയാസമയം ഭക്ഷണം കൊടുക്കണം, ഓക്സിജന്‍ കൊടുക്കണം; എന്നാല്‍ സമുദ്രത്തിലെ മത്സ്യത്തിന് ഈ നിബന്ധനകളില്ല’, ശബരിമലയിലെ ആചാരങ്ങള്‍ അയ്യപ്പന്‍ സമാധിയാകുന്നതിനു മുമ്പ് തീരുമാനിച്ചതെന്നും അമൃതാനന്ദമയി

ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് അമൃതാനന്ദമയി പറഞ്ഞു.

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ ശ്രദ്ധേയമായി മാതാ അമൃതാനന്ദമയിയുടെ പ്രസംഗം. ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് അമൃതാനന്ദമയി പറഞ്ഞു.

ക്ഷേത്ര ആരാധനയെക്കുറിച്ച് അറിവില്ലാത്തതാണ് ഇന്നത്തെ മിക്ക പ്രശ്നങ്ങള്‍ക്കും കാരണം. സര്‍വ്വവ്യാപിയായ ഈശ്വരന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ക്ഷേത്രത്തിലെ ദേവതയുടെ കാര്യത്തില്‍ ഇത് വ്യത്യാസമാണെന്ന് പറഞ്ഞ അമൃതാനന്ദമയി, ടാങ്കിലെ വെള്ളത്തില്‍ വളര്‍ത്തുന്ന മീനിനും സമുദ്രത്തിലെ മീനും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മീനിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റണം, ഓക്സിജന്‍ കൊടുക്കണം, എന്നാല്‍ സമുദ്രത്തിലെ മത്സ്യത്തിന് ഇങ്ങനെയുള്ള നിബന്ധനകളൊന്നുമില്ലെന്നും പറഞ്ഞു.

ശബരിമല അയ്യപ്പന്‍ സമാധിയാകുന്നതിന് മുന്‍പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് ചില ആചാരങ്ങള്‍ നിലകൊള്ളുന്നതെന്നും അവര്‍ അവകാശപ്പെട്ടു. കാലത്തിനുനസരിച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ശബരിമല സ്വാമിയേ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമൃതാനന്ദമയി പ്രസംഗം ആരംഭിച്ചത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Exit mobile version