എന്‍ഡിഎ സീറ്റ്: ബിഡിജെഎസിന് ആറ്റിങ്ങല്‍ ലഭിക്കും; തുഷാര്‍ സ്ഥാനാര്‍ത്ഥി; ടിപി സെന്‍കുമാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലം ബിഡിജെഎസിന് ലഭിച്ചേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. നേരത്തെ എട്ട് മണ്ഡലങ്ങള്‍ വേണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങല്‍ മണ്ഡലം ഉള്‍പ്പെടെയാണ് അവര്‍ ആവശ്യപ്പെട്ടത്.

ആറ്റിങ്ങല്‍ വിട്ടു നല്‍കുന്നതിനൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ അവിടെ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ടു വെയ്ക്കാനാണ് സാധ്യത.

നേരത്തെ, മുന്‍ ഡിജിപി ടിപി സെന്‍കുമാറാകും ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം നല്‍കണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഗ്രഹം. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അതുസംബന്ധിച്ച് കത്ത് നല്‍കുമെന്നാണ് സൂചന. ബിഡിജെഎസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്ന് ആറ്റിങ്ങലാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണ് അവിടെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഈഴവ സമുദായ വോട്ട് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈഴവ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലം കൂടിയാണിത്. എ സമ്പത്ത് ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഇത്തവണ അടൂര്‍ പ്രകാശിനെയാണ് ഇവിടെ പരിഗണിക്കുന്നത്. അതിനാല്‍ ഈഴവ വോട്ടുകള്‍ ഭിന്നിക്കാനിടയുണ്ട്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നത്.

ഈമാസം സംസ്ഥാന സന്ദര്‍ശനത്തിനെത്തുന്ന അമിത് ഷായെ സംസ്ഥാന നേതൃത്വം ഇക്കാര്യം അറിയിക്കും. മണ്ഡലം വിട്ടു നല്‍കാമെന്ന് ബിഡിജെഎസിനെ അറിയിച്ചതായാണ് സൂചന.

Exit mobile version