കോട്ടയത്തെ പ്രചാരണ വേദിയിൽ ഫ്രാൻസിസ് ജോർജിന്റെ പേര് പോലും പറയാതെ രാഹുൽ ഗാന്ധി; സ്ഥാനാർഥിയുടെ കാലുമാറ്റ ചരിത്രത്തിലെ അതൃപ്തിയോ?

കോട്ടയം: യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയത്തെത്തിയ രാഹുൽ ഗാന്ധി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് അഭ്യർത്ഥന നടത്താത്തത് വിവാദമായി. സ്ഥാനാർഥി തൊട്ടടുത്തു നിന്ന് പ്രസംഗ പരിഭാഷ നടത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥന നടത്താനോ സ്ഥാനാർഥിയുടെ പേര് പരമർശിക്കാനോ രാഹുൽ ഗാന്ധി തയ്യാറായില്ലെന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

നേതാക്കളുടെ കാലുമാറ്റം കൊണ്ട് പൊറുതിമുട്ടിയ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുമ്പ് 4 തവണ പാർട്ടിയും 4 തവണ മുന്നണിയും മാറിയ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ അസംതൃപ്തി ഉണ്ടായിരുന്നു എന്ന് മുൻപെ സൂചനകളുണ്ടായിരുന്നു.

സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കുന്ന ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ അദ്ദേഹത്തിന് ഏത് പാർട്ടിയിലേയ്ക്കും മുന്നണിയിലേയ്ക്കും ചുവടുമാറ്റത്തിന് തടസമില്ല. അതിനാൽ തന്നെ മുമ്പ് അത്തരത്തിലുള്ള ചരിത്രമുള്ള ഒരാളെ പാർലമെന്റിലേയ്ക്ക് മൽസരിപ്പിച്ചത് ഉചിതമായില്ലെന്ന തരത്തിലുള്ള അസംതൃപ്തിയാണ് രാഹുൽ ഗാന്ധി കോട്ടയത്ത് പ്രകടിപ്പിച്ചതെന്നാണ് നിരീക്ഷണം.

ALSO READ- ചട്ടുകംവെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; ഫാനിൽ കെട്ടിത്തൂക്കി; ചിരിച്ചതിന് 7വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം; കൂട്ടുനിന്ന് അമ്മ; പോലീസ് കസ്റ്റഡിയിൽ

സംസ്ഥാന യുഡിഎഫ് നേതൃത്വത്തിൻറെ അഭ്യർത്ഥന മാനിച്ചായിരുന്നു രാഹുൽ കോട്ടയത്ത് പ്രചരണത്തിനെത്തിയത്. താൻ വിജയിച്ചാൽ തൻറെ പിന്തുണ രാഹുൽ ഗാന്ധിക്ക് ഗ്യാരണ്ടി ആണെന്നും തനിക്കെതിരെ രാഹുൽ ഒന്നും പറയില്ലെന്നുമായിരുന്നു കോട്ടയത്തെ ഇടതു സ്ഥാനാർഥി തോമസ് ചാഴികാടൻ ആദ്യം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് ശരിവയ്ക്കുന്നതാണ് കോട്ടയത്തെ രാഹുലിന്റെ പ്രതികരണം എന്നാണ് തെളിഞ്ഞിരിക്കുന്നത്. മാത്രമല്ല, ജില്ലയിൽ ഉൾപ്പെടുന്ന പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി കോട്ടയത്ത് രാഹുൽ ഗാന്ധിയുടെ വേദിയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വന്നതുമില്ല.


ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യണം എന്ന് മാത്രമാണ് രാഹുൽ പറഞ്ഞത്. കോട്ടയത്തു മത്സരിക്കുന്ന തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും ഇന്ത്യ മുന്നണി സ്ഥാനാർഥികൾ ആണെന്നതും ശ്രദ്ധേയമാണ്. സാധാരണ പ്രസംഗത്തിന് ഒടുവിൽ സ്ഥാനാർഥിയെ ചേർത്ത് നിർത്തി വോട്ട് അഭ്യർത്ഥിക്കുന്നതാണ് രാഹുലിന്റെ പതിവ്. കോട്ടയത്തു അതുണ്ടായില്ല.

Exit mobile version