നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവര്‍ കുത്തേറ്റ നിലയില്‍, ഓട്ടം വിളിച്ചയാള്‍ തൂങ്ങിമരിച്ച നിലയിലും, ദുരൂഹത

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. സമീപത്തെ വീട്ടില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം.

അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കെ എസ് പുരം വടക്കേകണ്ണംകരയത്ത് വി എസ് പ്രഭാതിനാണ് (40) കുത്തേറ്റത്.മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസിനെ (48) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:കണ്ണൂരിനെ ഭീതിയിലാഴ്ത്തിയിട്ട് രണ്ടാഴ്ച, കടുവയെ ഒടുവില്‍ കൂട്ടിലാക്കി വനംവകുപ്പ്

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് ഷിബു ലൂക്കോസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ഇയാളാണ് ഡ്രൈവറെ കുത്തിയതെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഓട്ടം പോകാനായി ഷിബു പ്രഭാതിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വീട്ടിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ ഷിബു അവിടെവച്ച് കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റതിന് പിന്നാലെ പ്രഭാത് ഓട്ടോയുമായി അവിടെ നിന്നും രക്ഷപ്പെട്ടു.

also read:കണ്ണൂരിനെ ഭീതിയിലാഴ്ത്തിയിട്ട് രണ്ടാഴ്ച, കടുവയെ ഒടുവില്‍ കൂട്ടിലാക്കി വനംവകുപ്പ്

എന്നാല്‍ അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡ് അരികിലെ മതിലിനും ഇലട്രിക് പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി. പ്രഭാതിന് ഗുരുതരമായി പരിക്കേറ്റു.

കടുത്തുരുത്തി പൊലീസ് ആണ് പ്രഭാതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഭാതിനെ കുത്തിയ ശേഷം ഷിബു വീടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

Exit mobile version