സ്വിറ്റ്‌സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കലാഭവൻ സോബി ജോർജ് അറസ്റ്റിൽ; ബാലഭാസ്‌കർ കേസിൽ നിന്ന് പിന്തിരിയില്ലെന്ന് പ്രതികരണം

സുൽത്താൻ ബത്തേരി: സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശിയിൽനിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി പോലീസ് പിടികൂടിയത്.

അതേസമയം, സോബിക്ക് എതിരെ ഇത്തരത്തിലുള്ള 25-ഓളം കേസുകളുണ്ടെന്നും ഇതിൽ ആറെണ്ണം വയനാട്ടിലാണെന്നും ബത്തേരി പോലീസ് പറഞ്ഞു. വയനാട്ടിൽനിന്ന് മാത്രം സമാനരീതിയിൽ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

എന്നാൽ പോലീസ് പകപോക്കുകയാണെന്ന നിലപാടിലാണ് സോബി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികൾ തുടങ്ങിയതെന്ന് സോബി ജോർജ് പ്രതികരിച്ചു.

ALSO READ-ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

കണ്ടകാര്യങ്ങൾ ഓർത്തിരിക്കുന്നതിനാൽ ഇങ്ങനെ കുറേ കലാപരിപാടികൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്‌കർ കേസിൽനിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.


സ്വകാര്യവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് സോബി ജോർജിനെ കൊല്ലം ചാത്തന്നൂരിൽനിന്ന് ബത്തേരി എസ്‌ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അരുൺജിത്ത്, പികെ സുമേഷ്, സിപിഒമാരായ വിആർ അനിത്ത് കുമാർ, എം മിഥിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Exit mobile version