കാര്യവട്ടം ക്യാംപസിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; ബാഗും തൊപ്പിയും ടൈയും കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റെതെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടം കണ്ടെത്തിയ വാട്ടർ ടാങ്കിൽ നിന്നും കൂടുതൽ തിരച്ചിലിൽ തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. ജീവനൊടുക്കിയ ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടർ ടാങ്കിനുള്ളിൽനിന്നു പോലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികൾ നിലത്തു വീണതാണെന്നാണ് നിഗമനം.

അസ്ഥികൂടത്തിനു സമീപം ബാഗും ഒരു ഷർട്ടും കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം വാട്ടർ ടാങ്കിനുള്ളിൽ ഇറങ്ങി പരിശോധിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.

ALSO READ- മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടു; രഹസ്യവിവരം തുമ്പായി; മലപ്പുറത്ത് പോലീസ് കണ്ടെത്തിയത് ക്രൂര കൊലപാതകം

ക്യാംപസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോടു ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പതിനഞ്ച് അടി താഴ്ചയിൽ കിടക്കുകയായിരുന്ന അസ്ഥികൂടത്തിന് സമീപത്തേക്ക് ഇറങ്ങാൻ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ ഫയർഫോഴ്സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു. മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും അങ്ങോട്ടു പോകാറില്ല.

Exit mobile version