മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടു; രഹസ്യവിവരം തുമ്പായി; മലപ്പുറത്ത് പോലീസ് കണ്ടെത്തിയത് ക്രൂര കൊലപാതകം

താനൂർ: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മാതാവിനെ ചോദ്യം ചെയ്തതിന് പിന്നാലെ പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന മാതാവ് ജുമൈലത്തിന്റെ മൊഴി പ്രകാരം നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ തിരൂർ തഹസിൽദാർ, താനൂർ ഡിവൈഎസ്പി വിവി ബെന്നി, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.

ഫെബ്രുവരി 26-ന് താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടിൽ തിരികെയെത്തിയിരുന്നു. പിന്നീട് മൂന്നാംദിനമായ കഴിഞ്ഞദിവസമാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസിന് ലഭിച്ചവിവരം.

ALSO READ- തണുപ്പ് അകറ്റാനായി മുറിയില്‍ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു

ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്. അതേസമയം, യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

Exit mobile version