വയനാടിനെ വിറപ്പിച്ച കാട്ടാന മണ്ണുണ്ടിയില്‍, മയക്കുവെടിവെച്ച് പിടികൂടും, കുങ്കിയാനകള്‍ സ്ഥലത്തെത്തി

മാനന്തവാടി: വീട്ടുമുറ്റത്തെ മതില്‍ തകര്‍ത്ത് കയറി യുവാവിനെ കുത്തിക്കൊന്ന് വയനാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് കാട്ടാന മണ്ണുണ്ടിയിലുണ്ടെന്നാണ് വിവരം.

ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം കാട്ടാനയെ പിടികൂടുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മയക്കുവെടിവെച്ച് പിടികൂടുന്നതിനായി നാല് കുങ്കിയാനകളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്.

also read:സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ കുഴഞ്ഞുവീണു, പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം

മയക്കുവെടിവെച്ച് കാട്ടാനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് തീരുമാനിക്കുമെന്നും നിരീക്ഷണത്തിന് ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ ദൗത്യവും പുതിയ പാഠമാണെന്നും മുന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കൂടുതല്‍ ജാഗ്രതയോട് കൂടിയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version