‘മൂന്നു വയസ്സുള്ള കുഞ്ഞിനെ തനിച്ചാക്കി മകള്‍ ജീവനൊടുക്കില്ല’; ഭര്‍ത്താവിന് പങ്കുണ്ട്; യുവതിയുടെ മരണത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് കുടുംബം

അയിലൂര്‍: തിരുവോണദിനത്തില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ ആരോപണവുമായി കുടുംബം. പാലക്കാട് സ്വദേശിനി സന്ധ്യയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.

ഭര്‍ത്താവ് രഘുനാഥന് സന്ധ്യയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രഘുനാഥ് സന്ധ്യയെ ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സന്ധ്യയുടെ കുടുംബം പഴയന്നൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് പാലക്കാട് അയിലൂര്‍ സ്വദേശിനി സന്ധ്യയെ തിരുവല്ലാമലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ തൂങ്ങിമരിച്ചതാണെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സന്ധ്യയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

എന്നാല്‍, തിരുവോണത്തിന് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമെന്ന് സന്ധ്യ അമ്മയോട് പറഞ്ഞിരുന്നെന്നും മൂന്നു വയസ്സുള്ള കുഞ്ഞിനെ തനിച്ചാക്കി മകള്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് സന്ധ്യയുടെ അമ്മ പറയുന്നത്. 20 പവന്‍ സ്വര്‍ണം സന്ധ്യയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. അതുകൂടാതെ പല തവണകളിലായി രഘുനാഥ് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ നല്‍കുകയും ചെയ്തു.

ALSO READ- പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍

സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ രഘുനാഥ് മകളെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും സന്ധ്യയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് സന്ധ്യ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജുകള്‍ സന്ധ്യയുടെ ഫോണില്‍ നിന്ന് മരണ ശേഷം ഭര്‍ത്താവ് ഡിലീറ്റ് ചെയ്തതായും കുടുംബം പറയുന്നുണ്ട്.

Exit mobile version