കോഴിക്കോട് ഹോട്ടലിലെ മോസ്‌കിറ്റോ വേപ്പറൈസറിൽ ഒളിക്യാമറ വെച്ച് പ്രതിശ്രുത വധൂവരന്മാരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ജീവനക്കാരൻ പിടിയിൽ

തിരൂർ: കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് പിടിയിൽ. ഇതേ ഹോട്ടലിലെ ജീവനക്കാരനാണ് പിടിയിലായത്.

ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ(35) എന്നയാളെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുനീറിനെ കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പോലീസ് എത്തി പിടികൂടുകയായിരുന്നു.

കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു ഇവരെ ബന്ധപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതോടെ ഇവർ പോലീസിൽ പരാതി നൽകി.

തിരൂർ കുറ്റൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന മൊസ്‌കിറ്റോ വേപ്പറൈസറിൽ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.

also read- നടി മാളവികയുടെ വീട്ടില്‍ വന്‍ മോഷണം: ഒന്നര ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടമായി; മുന്‍വാതില്‍ കുത്തിപ്പൊളിച്ച് കയറുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍

തിരൂർ സിഐ ജിജോ എംജെ യുടെ നേതൃത്വത്തിൽ എസ്‌ഐ വിപിൻ കെവി, സിപിഒ മാരായ ധനീഷ്‌കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version