മകളുടെ കല്യാണത്തലേന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് അടിച്ച് കൊലപ്പെടുത്തി: പെണ്‍കുട്ടിയുടെ സുഹൃത്തടക്കം 4 യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളുടെ കല്യാണത്തലേന്ന് പിതാവിനെ അടിച്ച് കൊന്നു. ഇന്നലെ അര്‍ദ്ധരാത്രി വര്‍ക്കല വടശ്ശേരികോണത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശി രാജനാ(61)ണ് മരിച്ചത്. പെണ്‍കുട്ടിയുടെ മുന്‍സുഹൃത്ത് വിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയില്‍ ഉള്ളത്.

ഓട്ടോ ഡ്രൈവറായ രാജന്റെ മകളുടെ വിവാഹം ബുധനാഴ്ച 10.30-ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം വീട്ടില്‍ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട സത്കാര ചടങ്ങും ഉണ്ടായിരുന്നു. രാത്രി 12 മണിയോടെ നാലുപേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന് മുമ്പില്‍ വെച്ച് ബഹളമുണ്ടാക്കി. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് വിഷ്ണുവും സംഘവുമായിരുന്നു വീടിന് വെളിയില്‍ ബഹളമുണ്ടാക്കിയത്.

ഇന്നലെ വിഷ്ണുവും സുഹൃത്തുക്കളും കല്യാണ വീട്ടിലെത്തി പെണ്‍കുട്ടിയെ കാണണം എന്ന് ബഹളം വെച്ചു. കല്യാണ വീട്ടിലുണ്ടായിരുന്നവര്‍ ഇടപെട്ടതോടെ പ്രതികള്‍ അതിക്രമം തുടങ്ങി. തുടര്‍ന്ന്, പെണ്‍കുട്ടിയെ അടക്കം ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ മണ്‍വെട്ടി കൊണ്ട് പെണ്‍കുട്ടിയുടെ അച്ഛനെ അടിച്ചു ബോധരഹിതനായ രാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്നു വെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.

Exit mobile version