ഒന്നിച്ചിരുന്ന് പഠിച്ചു, കഠിനപരിശ്രമത്തിനൊടുവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മിന്നും വിജയം നേടി ദമ്പതികള്‍

പത്തനംതിട്ട: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഭാര്യയ്ക്ക് പിന്നാലെ മികച്ച വിജയം നേടി ഭര്‍ത്താവും. ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ ശാസ്താംകുളങ്ങര ചുനാട്ട് മഞ്ജീരം വീട്ടില്‍ ഡോ.എം. നന്ദഗോപനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 233-ാം റാങ്ക് നേടിയത്. ഒപ്പം പരീക്ഷയെഴുതിയ ഭാര്യ മാളവിക ജി നായരും 172-ാം റാങ്കോടെ പട്ടികയില്‍ ഇടം നേടി.

മാളവിക 2019 ല്‍ സിവില്‍ സര്‍വീസ് എന്‍ട്രന്‍സില്‍ 118-ാം റാങ്ക് നേടിയിരുന്നു. നീണ്ട നാളത്തെ പരിശീലനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കുമൊടുവിലാണ് ഇരുവരുടെയും വിജയം. ഐഎഎസ് സ്വപ്നം മുന്നില്‍ കണ്ടാണ് വീണ്ടും പരീക്ഷയെഴുതിയത്.

also read: പത്താം ക്ലാസ് പോലും കടന്നിട്ടില്ല: കൊച്ചിയില്‍ പൈല്‍സ് ഡോക്ടറായി ചികിത്സ നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശി

തന്റ ആറാമത്തെ ശ്രമത്തിലാണ് നന്ദഗോപന്‍ പട്ടികയില്‍ ഇടം പിടിച്ചത്. നന്ദഗോപന്‍ മലയാള സാഹിത്യവും മാളവിക സോഷ്യോളജിയുമാണ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്. പരീക്ഷയ്ക്കായി ഒന്നിച്ച് പഠിച്ചത് കൂടുതല്‍ പ്രയോജനപ്പെട്ടെന്ന് ഇരുവരും പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ചീഫ് മാനേജര്‍ ആര്‍ മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട ജില്ലാ മാനസിക ആരോഗ്യ പരിപാടി മെഡിക്കല്‍ ഓഫീസറാണ്.

മാളവിക ഇപ്പോള്‍ മംഗളൂരുവില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണറാണ്. തിരുവല്ല മുത്തൂര്‍ ഗോവിന്ദനിവാസില്‍ കെഎഫ്‌സി റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ജി അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം നേടി.

Exit mobile version