പത്താം ക്ലാസ് പോലും കടന്നിട്ടില്ല: കൊച്ചിയില്‍ പൈല്‍സ് ഡോക്ടറായി ചികിത്സ നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശി

കൊച്ചി: എറണാകുളത്ത് പാരമ്പര്യ വൈദ്യന്‍ ചമഞ്ഞ് ചികിത്സ നടത്തി വരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി ദിഗംബര്‍ പിടിയില്‍. പൈല്‍സിന്റെ ചികിത്സയാണ് ദിഗംബര്‍ നടത്തിയിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ ശസ്ത്രക്രിയ വരെ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്ന് മട്ടുമ്മലില്‍ എത്തിയ തേവര പോലീസ് സംഘം ഞെട്ടിപ്പോയി. എംബിബിഎസ് ഡോക്ടറുടെ ക്ലിനിക്ക് കണക്കെയായിരുന്നു ‘സെറ്റപ്പ്’. അലോപ്പതി മരുന്നുകള്‍ക്കൊപ്പം ഡോക്ടറുടെ നെയിംബോര്‍ഡും വച്ചിരുന്നു.

ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം മനസിലായത്. ദിഗംബര്‍ പത്താം ക്ലാസുപോലും പഠിച്ചിട്ടില്ല. നാട്ടില്‍ പാരമ്പര്യ ചികിത്സ നടത്തുന്ന കുടുംബത്തില്‍ പെട്ടയാളാണ്. രോഗികളെത്തിയാല്‍ ചികിത്സിക്കും മുമ്പ് പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിച്ച് രോഗ ലക്ഷണങ്ങള്‍ പറഞ്ഞുകൊടുക്കും.

ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീടുള്ള ചികിത്സ. പാരമ്പര്യ മരുന്നുകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വരുത്തുന്ന അലോപതി മരുന്നുകളും രോഗികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു. ആന്റിബയോട്ടിക് ഗുളികകളടക്കം ദിഗംബര്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് എഴുതി നല്‍കാറുണ്ട്.

അവിടെയും തീര്‍ന്നില്ല, ഡോക്ടറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായി കൊച്ചിയിലെ ഒരു സുഹൃത്തിന് ഇയാള്‍ പണം നല്‍കി കാത്തിരിക്കുകയായിരുന്നു കക്ഷി. 38 വയസുള്ള ദിഗംബര്‍ മാസങ്ങളായി മട്ടുമ്മലില്‍ ക്ലിനിക് നടത്തി വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version