ഗുളികയും ഡ്രിപ്പും നല്‍കി, യുവതിയുടെ ബോധം പോയി: ‘ഡോക്ടര്‍’ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാള്‍ സ്വദേശിയെ കൈയ്യോടെ പൊക്കി പോലീസ്

പെരുമ്പാവൂര്‍: ഡോക്ടര്‍ ചമഞ്ഞ് അതിഥി തൊഴിലാളികളെ ചികിത്സിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ ക്ലിനിക് നടത്തിയിരുന്നത്. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.

ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബിപി അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

ഇന്‍സ്പെക്ടര്‍ രഞ്ജിത്, എസ്‌ഐമാരായ റിന്‍സ്.എം.തോമസ്, ബെര്‍ട്ടിന്‍ തോമസ്, എ.എസ്.ഐ ബിജു എസ്, സി.പി.ഒ.മാരായ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version