കാലടി: എറണാകുളം ചൊവ്വര പുറയാറിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ(36), ഒന്നര വയസ്സുള്ള മകൻ ആദവ് കൃഷ്ണ എന്നിവരാണ് ട്രെയിനിടിച്ച് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ ട്രാക്കിന് സമീപത്തുവെച്ച കണ്ടെത്തിയത്. സംഭവം ഉടനെ തന്നെ നാട്ടുകാർ പോലീസിൽ അറിയിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷീജയുടെ ഭർത്താവ് അരുൺകുമാർ മരിച്ചത് ഏതാനും ദിവസം മുൻപാണ്. അരുൺ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ ജീവനൊടുക്കാൻ കാരണം കുടുംബവഴക്കാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നെടുമ്പാശ്ശേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)