ഒരു മണിക്കൂര്‍ വിമാനം വൈകി ദുരിതത്തിലായി; യാത്രക്കാര്‍ ലക്ഷ്യത്തിലെത്തിയത് 13 മണിക്കൂര്‍ വൈകി; വയോധികര്‍ക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: യാത്രക്കാരെ വലച്ച് വിമാനം വൈകിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. ആറ് വര്‍ഷത്തിന് ശേഷമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

യാത്രക്കാര്‍ മാനസിക വിഷമം നേരിട്ടതിനും അസൗകര്യം അനുഭവിച്ചതിനും ഇത്തിഹാദ് എയര്‍വേയ്സ് വിമാന കമ്പനിയില്‍നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി കെ കുമാരന്‍ കുശഭദ്രനും ഭാര്യ രാധാമണിയും 2015ല്‍ തിരുവനന്തപുരത്ത് നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് ഇത്തിഹാദിന്റെ വിമാനത്തില്‍ യാത്ര ചെയ്ത സമയത്താണ് ദുരനുഭവം.

2015 ഫെബ്രുവരി മൂന്നിന് 76,249 രൂപ നല്‍കിയാണ് തിരുവനന്തപുരത്തുനിന്നും അബുദാബി വഴി യുഎസിലെ ലോസ് ഏഞ്ചല്‍സിലേക്കും തിരിച്ചും രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. എന്നാല്‍, തിരുവനന്തപുരത്ത് നിന്ന് വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകി. ഇതോടെ അബുദാബിയില്‍നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള കണക്റ്റിംഗ് ഫ്‌ലൈറ്റ് നഷ്ടമാവുകയായിരുന്നു.

ഇതോടെ ഇവരുടെ സമ്മതമില്ലാതെ കണക്റ്റിംഗ് ഫ്‌ലൈറ്റ് കിട്ടാന്‍ ഇരുവരെയും ന്യൂയോര്‍ക്ക് വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. ഏറെ പ്രയാസം അനുഭവിച്ച് 13 മണിക്കൂര്‍ വൈകിയാണ് തങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ദമ്പതികള്‍ പരാതിയില്‍ പറയുന്നു.

also read- വേഗത്തിൽ പായുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം; കൊരട്ടി റെയിൽവെ സ്റ്റേഷനിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പരാതി നല്‍കിയ തീയതി മുതല്‍ പ്രതിവര്‍ഷം എട്ട് ശതമാനം പലിശ സഹിതം ഓരോ പരാതിക്കാര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കാനും നിയമനടപടികള്‍ക്കുള്ള ചെലവായി 10,000 രൂപ നല്‍കാനും കമ്മീഷന്‍ വിമാനക്കമ്പനിയോട് ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version