മൂലക്കുരു ചികിത്സിക്കാനുള്ള ഒറ്റമൂലിക്ക് വേണ്ടി വൈദ്യനെ തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിൽ തള്ളി; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മൂലക്കുരു ചികിത്സിച്ച് ഭേദമാക്കാനുള്ള ഒറ്റമൂലി കൈക്കലാക്കാൻ ചികിത്സകനെ തട്ടിക്കൊണ്ടുപോയി വെട്ടിനുറുക്കി കവറിലാക്കി ചാലിയാർ പുഴയിൽ തള്ളി. കർണാടക മൈസുരു രാജീവ് നഗറിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശരീഫിനെയാണ് (60) മലപ്പുറം സ്വദേശിയും കൂട്ടാളികളും കൊലപ്പെടുത്തിയത്.

സംഭവത്തിൽ പ്രവാസി വ്യവസായി നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ് പിടിയിലായി. ഇയാൾ മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച പരാതിക്കാരനാണ്. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്നു ഷൈബിൻ പരാതിപ്പെട്ടതാണ് വഴിത്തിരിവായത്. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ ഇയാളുടെ സുഹൃത്തുക്കള്‍ കൂടിയായ പ്രതികളാണ് കൊലപാതകം പോലീസിനോട് പറഞ്ഞത്. അങ്ങനെ മോഷണക്കേസ് അപ്രതീക്ഷിതമായി കൊലക്കേസായി.

മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാള്‍ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളിയതായാണ് മോഷണ കേസില്‍ പിടിച്ച പ്രതി നല്‍കിയ മൊഴി.

ALSO READ- അതു വാങ്ങാനും നമ്മൾ മലയാളികൾ; ഷവർമ്മയ്ക്ക് എതിരെ രണ്ട് വർഷം മുമ്പ് പോസ്റ്റ്; ഷവർമ്മ വീണ്ടും ജീവൻ കവർന്നതോടെ വൈറലായി ശ്രീയ രമേശിന്റെ കുറിപ്പ്

മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ താമസക്കാരനായ ഷൈബിന്റെ നേതൃത്വത്തിലായിരുന്നു വൈദ്യന്റെ കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഒരു വർഷത്തിലധികം വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. വൈദ്യനെ തട്ടിക്കൊണ്ടുവന്നായിരുന്നു ഷൈബിൻ ബന്ദിയാക്കിയത്. 2020ലാണ് കൊലപാതകം നടന്നത്.

Exit mobile version