കാഞ്ഞങ്ങാട്: പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് സ്‌കൂട്ടറഇൽ സഞ്ചരിക്കുകയായിരുന്ന കോൺഗ്രസ് നേതാവിന് ദാരുണമരണം. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരൻ ചെറുമകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊവ്വൽപ്പള്ളി മന്ന്യോട്ട് ക്ഷേത്രത്തിനടുത്തെ ഡിവി ബാലകൃഷ്ണൻ (69) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30-നായിരുന്നു ദാരുണമായ സംഭവം.
ട്യൂഷൻ സെന്ററിൽ നിന്ന് ഒൻപതുവയസ്സുള്ള ചെറുമകൻ നിഹാരിനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ, ആറങ്ങാടി പടിഞ്ഞാർ കണിയാങ്കുളത്തുനിന്ന് മന്ന്യോട്ടേക്കുള്ള ഇടുങ്ങിയ റോഡിലെ വളവിലാണ് കമ്പി പൊട്ടിവീണു കിടന്നത്. തൂങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പിയിൽ തട്ടിയ സ്‌കൂട്ടർ ഇടറോഡിന്റെ മതിലിലേക്ക് ചെരിഞ്ഞു നിന്നു.
ഉടൻ തന്നെ പിറകിലുണ്ടായിരുന്ന നിഹാർ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി. തൊട്ടടുത്ത വീട്ടുകാർ ഓടിയെത്തി നിഹാറിനെ മാറ്റി. ബാലകൃഷ്ണന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ജീവൻ നഷ്ടമായി.
പത്തു വർഷത്തിലധികമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ബാലകൃഷ്ണൻ ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. മൃതദേഹം വ്യാഴാഴ്ച ഹൊസ്ദുർഗ് സഹകരണ ബാങ്കിന് മുന്നിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കാരം നടത്തി.