അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാളുടെ ദേഹത്തേക്ക് തണ്ണിമത്തൻ ലോറി മറിഞ്ഞുവീണു; മൂന്ന് ജെസിബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം, ഒടുവിൽ ദാരുണമരണം

പടപ്പറമ്പ്: നിയന്ത്രണംവിട്ടുവന്ന തണ്ണിമത്തൻലോറി അയൽവാസിയുടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നയാളുടെ ദേഹത്തേക്ക് മറിഞ്ഞ് അപകടം. തെക്കൻ പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരൻ നായർ (65) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 9.30-ന് തെക്കൻ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. സമീപത്തെ വീട്ടുപടിക്കൽ നിൽക്കുകയായിരുന്നു ശ്രീധരൻനായർ. ഇതിന്റെ നൂറുമീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. പ്രദേശത്തെ വളവിൽവെച്ച് ലോറിയുടെ നിയന്ത്രണംവിടുകയായിരുന്നു. സമീപത്തെ വീടിന്റെ മതില് തകർത്ത് ലോറി മറിഞ്ഞുവീണത് ശ്രീധരൻ നായരുടെ ദേഹത്തേക്കായിരുന്നു.

ലോറിക്കടിയിൽപ്പെട്ട ശ്രീധരൻ നായരെ മൂന്ന് ജെസിബികൾ ഉപയോഗിച്ച് 20 മിനിറ്റോളം ശ്രമിച്ച് ലോറി ഉയർത്തിയാണ് പുറത്തെടുത്തത്. എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊളത്തൂർ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അപകടസ്ഥലത്ത് തണ്ണിമത്തൻ ചിതറിക്കിടക്കുകയാണ്.

also read- ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു; സംശയരോഗത്തെ തുടർന്നുള്ള മർദ്ദനം സഹിക്കാതെ ചെയ്തതെന്ന് ഭാര്യ

ലോറിഡ്രൈവർ തമിഴ്‌നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അച്ഛൻ: പരേതനായ മാണിക്കുന്നത് നാരായണൻ നായർ. അമ്മ: പരേതയായ പാർവതി അമ്മ. ഭാര്യ: സുനന്ദ. മക്കൾ: ആരതി, അഞ്ജന. മരുമക്കൾ: രാജേന്ദ്രൻ (പൂക്കാട്ടിരി-കേരള ജിഎസ്ടി), അജീഷ് പത്തിരിപ്പാല (ആർമി).

Exit mobile version