ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു; സംശയരോഗത്തെ തുടർന്നുള്ള മർദ്ദനം സഹിക്കാതെ ചെയ്തതെന്ന് ഭാര്യ

പൊള്ളാച്ചി: ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിൽ പ്രതിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളാച്ചി വടക്കിപാളയത്തിലാണ് സംഭവം. ഭർത്താവിനെ കൊന്നത് സംശയരോഗത്തെ തുടർന്നുണ്ടായ മർദനം സഹിക്കവയ്യാതെയാണെന്ന് ഭാര്യ പോലീസിനു മൊഴി നൽകി.

കഴിഞ്ഞ ദിവസമാണ് വടക്കിപാളയം വാട്ടർ ടാങ്ക് വീഥിയിൽ താമസിക്കുന്ന വിനോദ് കുമാറി(36) നെ ഭാര്യ മഹാലക്ഷ്മി കൊലപ്പെടുത്തിയത്. വിനോദ് കുമാർ സംശയ രോഗിയും മദ്യപാനിയുമായിരുന്നെന്നും മദ്യപിച്ച് എത്തി മർദനം പതിവായിരുന്നെന്നും മഹാലക്ഷ്മി പറഞ്ഞു. തയ്യൽ തൊഴിലാളിയാണ് മഹാലക്ഷ്മി. കൊല്ലപ്പെട്ട വിനോദ് കുമാർ പാമ്പ് പിടുത്തക്കാരനാണ്.

also read- ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി

സംഭവ ദിവസം മദ്യപിച്ച് വീട്ടിൽ എത്തിയ വിനോദ് കുമാർ മഹാലക്ഷ്മിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതെ കത്രിക കൊണ്ട് വയറിലും നെഞ്ചിലും കുത്തി പരുക്കേൽപ്പിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ച് ഭർത്താവ് സ്വയം കുത്തി പരുക്കേൽപ്പിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഇയാൾ മരിച്ചിരുന്നു. സംശയം തോന്നി ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിച്ചത്. ഇവർക്കു രണ്ട് മക്കളുണ്ട്.

Exit mobile version