എല്‍ഡിഎഫ് വിപുലീകരണം; ഐഎന്‍എല്‍ ഉള്‍പ്പടെ നാല് പാര്‍ട്ടികള്‍ മുന്നണിയില്‍; ബാലകൃഷ്ണ പിള്ളയ്ക്കും വീരേന്ദ്രകുമാറിനും സ്വാഗതം

നാല് പാര്‍ട്ടികളെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ്.

തിരുവനന്തപുരം: നാല് പാര്‍ട്ടികളെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ്. ബാലകൃഷ്ണ പിള്ളയുടെയും വീരേന്ദ്രകുമാറിന്റെയും പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെയാണ് എല്‍ഡിഎഫ് മുന്നണിയിലെടുത്തത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.

എംപി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ക്കാണ് മുന്നണിയില്‍ സ്ഥാനം ലഭിച്ചത്.

നേരത്തെ, 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച ജെഡിയു പിന്നീട് യുഡിഎഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

ഐഎന്‍എലിനെ സംബന്ധിച്ച് 25 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമുണ്ടായിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐഎന്‍എല്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഐഎന്‍എല്‍ നിലപാട് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Exit mobile version