നെടുമ്പാശേരി: വീണ്ടും തെറ്റായ കോവിഡ് പരിശോധനാഫലം യാത്ര മുടക്കിയെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കോവിഡ് പരിശോധയിലെ പിഴവ് കാരണം വിദേശയാത്രമുടങ്ങിയെന്നാണ് ചങ്ങനാശേരി മാന്താനം സ്വദേശി വേണുഗോപാലിന്റെയും ഭാര്യ ബിജിയുടേയും പരാതി.
പുറത്തെ സ്വകാര്യ ലാബുകളിൽ നിന്നുള്ളതിനേക്കാൾ അഞ്ചിരട്ടിയാണ് വിമാനത്താവളത്തിലെ കോവിഡ് പരിശോധനയുടെ നിരക്ക്. പുറത്ത് പലവട്ടം പരിശോധിച്ച് നെഗറ്റീവെന്നുറപ്പാക്കിയിട്ടും വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായതോടെയാണ് യാത്ര മുടങ്ങിയത്.
ദുബായിയിലേക്കുള്ള ടിക്കറ്റെടുക്കും മുൻപ് ഫെബ്രുവരി ഒന്നിന് ചങ്ങനാശേരി മൈക്രോലാബിൽ പരിശോധിച്ച് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി. അഞ്ചാംതീയതി യാത്രയ്ക്ക് ടിക്കറ്റെടുത്തു. നാലാംതീയതി യാത്രക്കായി വീണ്ടും പരിശോധിച്ച് നെഗറ്റീവായതോടെ യാത്രയ്ക്കായി അഞ്ചാം തീയതി എയർപോർട്ടിലെത്തി. എന്നാൽ ഇവിടുത്തെ പരിശോധിനയിൽ റിസൾറ്റ് പോസിറ്റീവാവുകയായിരുന്നു.
ഇതോടെ ഇരുവരുടേയും യാത്രമുടങ്ങി. തിരിച്ചെത്തി വീണ്ടും ചങ്ങനാശേരിയിലെ ലാബിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. എയർപോർട്ടിൽ പരിശോധന നടത്തുന്ന മൈക്രോ ലബോറട്ടറീസിൻറെ പരിശോധനയിൽ ഗുരുതര പിഴവുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. മുമ്പും സംസ്ഥാനത്തെ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാഫലത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു.
നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്ന് എയർപോർട്ടിലെ പരിശോധനയിൽ പോസിറ്റീവായി അന്നേദിവസം നാൽപതോളം പേരുടെ യാത്രമുടങ്ങിയതായി വേണുഗോപാലും ബിജിയും പറയുന്നു. ടിക്കറ്റ് ചാർജിലെ അധിക പണവും യാത്രാച്ചെലവുമായി വലിയ നഷ്ടമുണ്ടാക്കിയതും കുടുംബത്തിന് വലിയ തിരിച്ചടിയായി.