കോട്ടയം: കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സമീപത്തുള്ള പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു.
പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം വല്ലാതെ ഒറ്റപ്പെടുത്തി. ഇല്ലാകഥകൾ പ്രചരിപ്പിച്ചു. ഒത്തു തീർപ്പിന് പണം വാങ്ങിയെന്ന് വരെ പ്രചരിപ്പിച്ചു. പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.
യോഗിദാസനെ അറസ്റ്റ് ചെയ്ത ശേഷം കുട്ടിയുടെ പിതാവ് ഇന്നലെ മാത്രമാണ് പുറത്തിറങ്ങിയത്. അപ്പോഴും ആളുകൾ ഒറ്റപ്പെടുത്തുകയും സംശയത്തോടെ നോക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.