‘മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തം സ്വത്തില്‍ നിന്നും 50 കോടി ചിലവഴിക്കട്ടെ’; മുഖ്യമന്ത്രി സത്യസന്ധതയില്ലാത്തവന്‍ എന്നും ശോഭാ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

തിരുവനന്തപുരം: വനിതാ മതിലിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ ഖജനാവിലെ 50 കോടി രൂപ ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സ്വത്തില്‍നിന്ന് 50 കോടിയെടുത്തു ചെലവഴിക്കട്ടെ. ഖജനാവിലെ പണമെടുത്ത് പാര്‍ട്ടി പരിപാടി നടത്തുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തുന്നത്. ഈ 50 കോടി, സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ക്ഷേമത്തിനുമായി നീക്കിവയ്‌ക്കേണ്ടുന്ന തുകയാണ്.

വനിതാമതിലിനു സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഇതുവരെ ആണയിട്ടിരുന്ന പിണറായി വിജയന്‍ കള്ളനും സത്യസന്ധതയില്ലാത്തവനാണെന്നും തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയായി തുടരാന്‍ പിണറായിക്കു ധാര്‍മ്മികമായി അവകാശമില്ല. ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടേതല്ല. മാര്‍ക്‌സിറ്റുകാരുടെ മാത്രം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു മതിലില്‍ അണിനിരത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

നീതിക്കായി കേഴുന്ന സ്ത്രീകളുടെ കണ്ണീരിനിടയിലാണു സര്‍ക്കാര്‍ മതിലുയര്‍ത്തുന്നത്. സുപ്രീം കോടതിയില്‍ ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി മതിലിന്റെ ദൃശ്യങ്ങള്‍ നല്‍കാനാണു സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version